മൗണ്ട് മൗംഗനി: ന്യൂസിലൻഡിനെതിരേ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഫോളോ ഓണ്‍ ഒഴിവാക്കി വെസ്റ്റിൻഡീസ്. 224 പന്തുകളിൽ നിന്ന് 109 റണ്‍സുമായി പുറത്താകാതെ നിന്ന കാവെം ഹോഡ്ജിന്റെ പ്രകടനമാണ് വെസ്റ്റ് ഇൻഡീസിനെ ഫോളോ ഓണ്‍ ഭീഷണിയിൽ നിന്ന് കരകയറ്റിയത്.
ന്യൂസിലൻഡിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 575/8 സ്കോറിനെതിരേ മൂന്നാം ദിനം കളി അവസാനിപ്പിക്കുന്പോൾ വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 381 റണ്‍സ് എന്ന നിലയിലാണ്.
കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ ഹോഡ്ജ് ജസ്റ്റിൻ ഗ്രീവ്സിനൊപ്പം ചേർന്ന് നിർണായകമായ 81 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ന്യൂസിലൻഡ് നിരയിൽ സ്പിന്നർ അജാസ് പട്ടേൽ സ്വന്തം നാട്ടിൽ ആദ്യമായി ഒരു ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയ ദിനം കൂടിയായിരുന്നു ഇന്നലെ. പരന്പരയിൽ 1-0 ന് പിന്നിലാണ് വെസ്റ്റ് ഇൻഡീസ്.
ജോണ്‍ കാന്പെൽ (45), ബ്രാണ്ടൻ കിംഗ് (63) ഓപ്പണിംഗ് പാർട്ണർഷിപ്പിൽ മികച്ച തുടക്കമാണ് വിൻഡീസിന് നൽകിയത്. നൂറ്റിപ്പതിനൊന്ന് റണ്‍സിലാണ് ആദ്യ വിക്കറ്റ് വിൻഡീസിന് നഷ്ടമായത്. ടെവിൻ ഇംലച്ച് (27), അലിക് അതനാസെ (45), ജസ്റ്റിൻ ഗ്രീവ്സ് (43) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.